Saturday, July 20, 2013


അയോദ്ധ്യാകാണ്ഡം
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു
താർമകൾക്കൻപുള്ള തത്തേ വരികെടൊ
താമസശീലമകറ്റേണമാശു നീ
ദാമോദരൻ ചരിതാമൃതമിന്നിയും
ആമോദമുൾക്കൊണ്ടു ചൊല്ലൂ സരസമായ്‌.
എങ്കിലോ കേൾപ്പിൻ ചുരുക്കി ഞാൻ ചൊല്ലുവൻ
പങ്കമെല്ലാമകലും പല ജാതിയും
സങ്കടമേതും വരികയുമില്ലല്ലോ
പങ്കജനേത്രൻ കഥകൾ കേട്ടീടിനാൽ.
ഭാർഗ്ഗവിയാകിയ ജാനകി തന്നുടെ
ഭാഗ്യജലനിധിയാകിയ രാഘവൻ
ഭാർഗ്ഗവൻ തന്നുടെ ദർപ്പം ശമിപ്പിച്ചു
മാർഗ്ഗവും പിന്നിട്ടയോദ്ധ്യാപുരിപുക്കു
താതനോടും നിജ മാതൃജനത്തോടും
ധാതൃസുതനാം ഗുരുവരൻ തന്നൊടും
ഭ്രാതാക്കളോടും പടയോടുമൊന്നിച്ചു
മേദിനീപുത്രിയാം ഭാമിനി തന്നൊടും
വന്നെതിരേറ്റൊരു പൗരജനത്തൊടും
ചെന്നു മഹാരാജധാനിയകം പുക്കു.
വന്നിതു സൗഖ്യം ജഗത്തിനു രാഘവൻ
തന്നുടെ നനാഗുണഗണം കാൺകയാൽ.
രുദ്രൻ പരമേശ്വരൻ ജഗദീശ്വരൻ
കദ്രുസുതഗണഭൂഷണഭൂഷിതൻ
ചിദ്രൂപനദ്വയൻ മൃത്യുഞ്ജയൻ പരൻ
ഭദ്രപ്രദൻ ഭഗവാൻ ഭവഭഞ്ജനൻ
രുദ്രാണിയാകിയ ദേവിക്കുടൻ രാമ-
ഭദ്രകഥാമൃതസാരം കൊടുത്തപ്പോൾ
വിദ്രുമതുല്യാധരിയായ ഗൗരിയാ-
മദ്രിസുതയുമാനന്ദവിവശയായ്‌
ഭർത്തൃപാദപ്രണാമം ചെയ്തു സമ്പൂർണ്ണ-
ഭക്തിയോടും പുനരേവമരുൾ ചെയ്തു:
"നാരായണൻ നളിനായതലോചനൻ
നാരീജനമനോമോഹനൻ മാധവൻ
നാരദസേവ്യൻ നളിനാസനപ്രിയൻ
നാരകാരാതി നളിനശരഗുരു
നാഥൻ നരസഖൻ നാനാജഗന്മയൻ
നാദവിദ്യാത്മകന്നാമസഹസ്രവാൻ
നാളീകരമ്യവദനൻ നരകാരി
നാളീകബാന്ധവവംശസമുത്ഭവൻ
ശ്രീരാമദേവൻ പരൻ പുരുഷോത്തമൻ
കാരുണ്യവാരിധി കാമഫലപ്രദൻ
രാക്ഷസവംശവിനാശനകാരണൻ
സാക്ഷാൽ മുകുന്ദനാനന്ദപ്രദൻ പുമാൻ
ഭക്തജനോത്തമഭുക്തിമുക്തിപ്രദൻ
സക്തിവിമുക്തന്വിമുക്തഹൃദിസ്ഥിതൻ
വ്യക്തനവ്യക്തനനന്തനനാമയൻ
ശക്തിയുക്തൻ ശരണാഗതവത്സലൻ
നക്തഞ്ചരേശ്വരനായ ദശാസ്യനു
മുക്തികൊടുത്തവൻ തന്റെ ചരിത്രങ്ങൾ
നക്തന്ദിവം ജീവിതാവധി കേൾക്കിലും
തൃപ്തി വരാ മമ വേണ്ടീല മുക്തിയും".
ഇത്ഥം ഭഗവതി ഗൗരി മഹേശ്വരി
ഭക്ത്യാ പരമേശ്വരനോടു ചൊന്നപ്പോൾ
മന്ദസ്മിതം ചെയ്തു മന്മഥനാശനൻ
സുന്ദരീ കേട്ടുകൊൾകെന്നരുളിച്ചെയ്തു.

നാരദരാഘവ സംവാദം
എങ്കിലൊരുദിനം ദാശരഥിരാമൻ
പങ്കജലോചനൻ ഭക്തപരായണൻ
മംഗലദേവതാകാമുകൻ രാഘവൻ
അംഗജനാശനവന്ദിതൻ കേശവൻ
അംഗജലീലപൂണ്ടന്തഃപുത്തിങ്കൽ
മംഗലഗാത്രിയാം ജാനകി തന്നൊടും
നീലോത്‌പലദളലോലവിലോചനൻ
നീലോപലാഭൻ നിരുപമൻ നിർമ്മലൻ
നീലഗളപ്രിയൻ നിത്യൻ നിരാമയൻ
രത്നാഭരണവിഭൂഷിതദേഹനായ്‌
രത്നസിംഹാസനം ത്ന്മേലനാകുലം
രത്നദണ്ഡം പൂണ്ടു വെൺചാമരം കൊണ്ടു
പത്നിയാൽ വീജിതനായതികോമളൻ
ബാലനിശാകരഫാലദേശേലസൻ-
മാലേയപങ്കമലങ്കരിച്ചങ്ങനെ
ബാലാർക്കസന്നിഭകൗസ്തുഭകന്ധരൻ
പ്രാലേയഭാനുസമാനനയാസമം
ലീലയാ താംബൂലചർവ്വണാദ്യൈരനു-
വേലം വിനോദിച്ചിരുന്നരുളുന്നേരം,
ആലോകനാർത്ഥം മഹാമുനി നാരദൻ
ഭൂലോകമപ്പോളലങ്കരിച്ചീടിനാൻ.
മുഗ്ദ്ധശരശ്ചന്ദ്രതുല്യതേജസ്സൊടും
ശുദ്ധസ്പടികസങ്കാശസ്രീരനായ്‌
സത്വരമംബരത്തിങ്കൽ നിന്നാദരാൽ
തത്രൈവ വേഗാലവതരിച്ചീടിനാൻ.
ശ്രീരാമദേവനും സംഭ്രമം കൈക്കൊണ്ടു
നാരദനെക്കണ്ടെഴുന്നേറ്റു സാദരം
നാരീമണിയായ ജാനകിതന്നൊടും
പാരില്വീണാശു നമസ്കരിച്ചീടിനാൻ.
പാദ്യാസനാചമനീയർഘ്യപൂർവ്വക-
മാദ്യേന പൂജിതനാകിയ നാരദൻ
തന്നിയോഗത്താലിരുന്നൊരു രാഘവൻ
മന്ദസ്മിതം പൂടു നന്ദിച്ചു സാദരം
മന്ദം മുനിവരൻ തന്നോടരുൾ ചെയ്തു,
"വന്ദേ പദം കരുണാനിധേ, സാമ്പ്രദം.
നാനാവിഷയസംഗം പൂണ്ടു മേവിന
മാനസത്തോടു സംസാരികളായുള്ള
മാനവന്മാരായ ഞങ്ങൾക്കു ചിന്തിച്ചാൽ
ജ്ഞാനിയാകും തവപാദപങ്കേരുഹം
നാനാവിഷയസംഗം പൂണ്ടു മേവിന
മാനസത്തോടു സംസാരികളായുള്ള
മാനവന്മാരായ ഞങ്ങൾക്കു ചിന്തിച്ചാൽ
ജ്ഞാനിയാകും തവ പാദപങ്കേരുഹം
കണ്ടുകൊൾവാനതി ദുർല്ലഭം നിർണ്ണയം
പണ്ടു ഞാൻ ചെയ്തൊരു പുണ്യഫലോദയം
കൊണ്ടു കാണ്മാനവകാശവും വന്നിതു
പുണ്ഡരീകോത്ഭവപുത്ര, മഹാമുനേ.
എന്നുടെ വംശവും ജന്മവും രാജ്യവു-
മിന്നു വിശുദ്ധമായ്‌ വന്നു തപോനിധേ.
എന്നാലിനിയെന്തു കാര്യമെന്നും പുന-
രെന്നോടരുൾ ചെയ്ക വേണം ദയാനിധേ.
എന്തൊരു കാര്യം നിരൂപിച്ചെഴുന്നള്ളീ
സന്തോഷമുൾക്കൊണ്ടരുൾ ചെയ്കയും വേണം.
മന്ദനെന്നാകിലും കാരുണ്യമുണ്ടെങ്കിൽ
സന്ദേഹമില്ല, സാധിപ്പിപ്പനെല്ലാമേ.
ഇത്ഥമാകർണ്യ രഘുവരൻ തന്നൊടു
മുഗ്ദ്ധഹാസേന മുനിവരനാകിയ
നാരദനും ഭക്തവത്സലനാം മനു-
വീരനെ നോക്കി സരസമരുൾ ചെയ്തു.
"എന്തിനിന്നെന്നെ മോഹിപ്പിപ്പതിന്നു നീ
സന്തതം ലോകാനുകാരികളായതി-
ചാതുര്യമുള്ളൊരു വാക്കുകളേറ്റവും
മാധുര്യമോടു ചൊല്ലീടുവതിങ്ങനെ?
മുഗ്ദ്ധങ്ങളായുള്ള വാക്കുകളെക്കൊണ്ടു
ചിത്തമോഹം വളർക്കേണ്ട രഘുപതേ.
ലൗകികമായുള്ള വാക്യങ്ങളെന്നാലും
ലോകോത്തമാന്മാർക്കു വേണ്ടിവരുമല്ലോ!
യോഗേശനായ നീ സംസാരി ഞാനെന്നു
ലോകേശ, ചൊന്നതു സത്യമത്രേ ദൃഢം,
സർവ്വജഗത്തിനും കാരണഭൂതയായ്‌
സർവ്വമാതാവായ മായാഭഗവതി
സർവ്വജഗൽപ്പിതാവാകിയ നിന്നുടെ
ദിവ്യഗൃഹിണിയാകുന്നതു നിർണ്ണയം.
ഈരേഴു ലോകവും നിന്റെ ഗൃഹമപ്പോൾ
ചേരും ഗൃഹസ്ഥനാകുന്നതെന്നുള്ളതും.
നിന്നുടെ സന്നിധിമാത്രേണ മായയിൽ
നിന്നു ജനിക്കുന്നു നാനാപ്രജകളും.
അർണ്ണോജസംഭവനായി തൃണാന്തമായ്‌
ഒന്നൊഴിയാതെ ചരാചരജന്തുക്കൾ
ഒക്കവേ നിന്നപത്യം, പുനരാകയാൽ
ഒക്കും പറഞ്ഞതു സംസാരിയെന്നതും.
ഇക്കണ്ട ലോകജന്തുക്കൾക്കു സർവ്വദാ
മുഖ്യനാകും പിതാവായതും നീയല്ലോ!
ശുക്ലരക്താസിതവർണ്ണഭേദം പൂണ്ടു
സത്വരജസ്തമോനാമഗുണത്രയ-
യുക്തയായീടിന വിഷ്ണുമഹാമായാ-
ശക്തിയല്ലോ തവ പത്നിയാകുന്നതും.
സത്വങ്ങളെ ജനിപ്പിക്കുന്നതുമവൾ
സത്യം ത്വയോക്തമതിനില്ല സംശയം.
പുത്രമിത്രാർത്ഥകളത്രവസ്തുക്കളിൽ
സക്തനായുള്ളു ഗൃഹസ്ഥൻ മഹാമതേ
ലോകത്രയമഹാഗേഹത്തിനു ഭവാൻ
ഏകനായോരു ഗൃഹസ്ഥനാകുന്നതും.
നാരായണൻ നീ രമാദേവി ജാനകി
ആദിത്യനല്ലോ ഭവാൻ, പ്രഭാ ജാനകി,
ശീതകിരണൻ നീ രോഹിണി ജാനകി
ആദിതേയാധിപൻ നീ ശചി ജാനകി.
ജാതവേദസ്സു നീ സ്വാഹാ മഹീസുതാ,
അർക്കജൻ നീ ദണ്ഡനീതിയും ജാനകി.
രക്ഷോവരൻ ഭവാൻ താമസി ജാനകി
പുഷ്കരാക്ഷൻ ഭവാൻ ഭാർഗ്ഗവി ജാനകി.
ശക്രദൂതൻ നീ സദാഗതി ജാനകി.,
രാജരാജൻ ഭവാൻ സമ്പൽക്കരി സീത
രാജരാജൻ നീ വസുന്ധര ജാനകി.
രാജപ്രവരകുമാര, രഘുപതേ,
രാജീവലോചന, രാമ, ദയാനിധേ
രുദ്രനല്ലോ ഭവാൻ രുദ്രാണി ജാനകി
സ്വർദ്രുമം നീ ലതാരൂപിണി ജാനകി.
വിസ്തരിച്ചെന്തിനേറെപ്പറഞ്ഞീടുന്നു
സത്യപരാക്രമ, സദ്ഗുണവാരിധേ
യാതൊന്നു യാതൊന്നു പുല്ലിംഗവാചകം
വേദാന്തവേദ്യ, തൽസർവ്വവുമേവ നീ.
ചേതോവിമോഹനസ്ത്രീലിംഗവാചകം
യാതൊന്നതൊക്കവേ ജാനകീദേവിയും.
നിങ്ങളിരുവരുമെന്നിയേ മറ്റൊന്നു-
മെങ്ങുമേ കണ്ടീല കേൾപ്പാനുമില്ലല്ലോ.
അങ്ങനെയുള്ളോരു നിന്നെത്തിരഞ്ഞറി-
ഞ്ഞെങ്ങനെ സേവിച്ചു കൊൾവൂ ജഗൽപതേ.
മായയാ മൂടി മറഞ്ഞിരിക്കുന്നൊരു
നീയല്ലോ നൂനമവ്യാകൃതമായതും.
പിന്നെയതിങ്കൽ നിന്നുള്ളു മഹത്തത്വ-
മെന്നതതിങ്കൽ നിന്നുണ്ടായി സൂത്രവും,
സർവ്വാത്മകമായ ലിംഗമതിങ്കൽ നി-
ന്നുർവ്വീപതേ പുനരുണ്ടായ്ച്ചമഞ്ഞതും,
എന്നതഹങ്കാരബുദ്ധി പഞ്ചപ്രാണ-
നിന്ദ്രിയജാലസംയുക്തമായൊന്നല്ലോ!
ജന്മമൃതിസുഖദുഃഖാദികളുണ്ടു
നിർമ്മലന്മാർ ജീവനെന്നു ചൊല്ലുന്നതും
ചൊല്ലാവതല്ലാതനാദ്യവിദ്യാഖ്യയെ-
ച്ചൊല്ലുന്നു കാരണോപാധിയെന്നും ചിലർ.
മൂലവും സൂക്ഷ്മവും കാരണമെന്നതും
മൂലമാം ചിത്തിനുള്ളോരുപാധിത്രയം.
എന്നിവറ്റാൽ വിശിഷ്ടം ജീവനായതും
അന്യൂനനാം പരൻ തദ്വിയുക്തൻ വിഭോ!
സർവ്വപ്രപഞ്ചത്തിനും ബിംബഭൂതനായ്‌
സർവ്വോപരിസ്ഥിതനായ്‌ സർവ്വസാക്ഷിയായ്‌
തേജോമയനാം പരൻ പരമാത്മാവു
രാജീവലോചനനാകുന്ന നീയല്ലോ!
നിങ്കൽ നിന്നുണ്ടായ്‌ വരുന്നിതു ലോകങ്ങൾ
നിങ്കൽ പ്രതിഷ്ഠിതമായിരിക്കുന്നതും
നിങ്കലത്രേ ലയിക്കുന്നതുമൊക്കവേ
നിൻ കളിയാകുന്നിതൊക്കെയോർക്കും വിധൗ.
കാരണമെല്ലാറ്റിനും ഭവാൻ നിർണ്ണയം
നാരായണ, നരകാരേ, നരാധിപ.
ജീവനും രജ്ജുവിങ്കൽ സർപ്പമെന്നുള്ള
ഭാവന കൊണ്ടു ഭയത്തെ വഹിക്കുന്നു.
നേരേ പരമാത്മാ ഞാനെന്നറിയുമ്പോൾ
തീരും ഭവഭയമൃത്യുദുഃഖാദികൾ.
ത്വൽക്കഥാനാമശ്രവണാദികൊണ്ടുടൻ
ഉൾക്കാമ്പിലുണ്ടായ്‌ വരും ക്രമാൽ ഭക്തിയും.
ത്വൽപ്പാദപങ്കജഭക്തി മുഴുക്കുമ്പോൾ
ത്വൽബ്ബോധവും മനക്കാമ്പിലുദിച്ചിടും.
ഭക്തിമുഴുത്തുതത്ത്വജ്ഞാനമുണ്ടായാൽ
മുക്തിയും വന്നിടുമില്ലൊരു സംശയം.
ത്വൽഭക്തഭൃത്യഭൃത്യന്മാരിലേകനെ-
ന്നൽപജ്ഞനാമെന്നെയും കരുതേണമേ.
ത്വന്നാഭിപങ്കജത്തിങ്കൽനിന്നേകദാ
മുന്നമുണ്ടായി ചതുർമുഖൻ മൽപിതാ.
നിന്നുടെ പൗത്രനായ്‌ ഭക്തനായ്‌ മേവിനോ-
രെന്നെയനുഗ്രഹിക്കേണം വിശേഷിച്ചും.
പിന്നെയും പിന്നെയും വീണു നമസ്കരി-
ച്ചന്നിവണ്ണം പറഞ്ഞീടിനാൻ നാരദൻ.
ആനന്ദബാഷ്പപരിപ്ലുതനേത്രനായ്‌
വീണാധരൻ മുനി പിന്നെയും ചൊല്ലിനാൻ:
"ഇപ്പോളിവിടേയ്ക്കു ഞാൻ വന്ന കാരണ-
മുൽപലസംഭവൻ തന്റെ നിയോഗത്താൽ
രാവണനെക്കൊന്നു ലോകങ്ങൾ പാലിപ്പാൻ
ദേവകളോടരുൾ ചെയ്തതുകാരണം
മർത്യനായ്‌ വന്നു ജനിച്ചു ദശരഥ-
പുത്രനായെന്നതോ നിശ്ചയമെങ്കിലും
പൂജ്യനായോരു ഭവാനെ ദശരഥൻ
രാജ്യരക്ഷാർത്ഥമഭിഷേകമിക്കാലം
ചെയ്യുമാറെന്നൊരുമ്പെട്ടിരിക്കുന്നിതു
നീയുമതിനനനുകൂലനായ്‌ വന്നിടും.
പിന്നെ ദശമുഖനെക്കൊന്നു കൊള്ളുവാൻ
എന്നുമവകാശമുണ്ടായ്‌ വരായല്ലോ!
സത്യത്തെ രക്ഷിച്ചു കൊള്ളുകെന്നെന്നോടു
സത്വരം ചെന്നു പറകെന്നരുൾ ചെയ്തു.
സത്യസന്ധൻ ഭവാനെങ്കിലും മാനസേ
മർത്യജന്മം കൊണ്ടൂ വിസ്മൃതനായ്‌ വരും."
ഇത്തരം നാരദൻ ചൊന്നതു കേട്ടതി-
നുത്തരമായരുൾ ചെയ്തിതു രാഘവൻ.
"സത്യത്തെ ലംഘിക്കയില്ലൊരു നാളും ഞാൻ
ചിത്തേ വിഷാദമുണ്ടാകായ്കതു മൂലം.
കാലവിളംബനമെന്തിനെന്നല്ലല്ലീ
മൂലമതിനുണ്ടതും പറഞ്ഞീടുവൻ.
കാലാവലോകനം കാര്യസാദ്ധ്യം നൃണാം
കാലസ്വരൂപനല്ലോ പരമേശ്വരൻ!
പ്രാരബ്ധകർമ്മഫലൗഘക്ഷയം വരു-
ന്നേരത്തൊഴിഞ്ഞു മറ്റാവതില്ലാർക്കുമേ
കാരണമാത്രം പുരുഷപ്രയാസമെ-
ന്നാരുമറിയാതിരിക്കയുമില്ലല്ലോ!
നാളെ വനത്തിന്നു പോകുന്നതുണ്ടു ഞാൻ
നാളീകലോചനൻ പാദങ്ങൾ തന്നാണെ.
പിന്നെച്ചതുർദ്ദശ സംവത്സരം വനം
തന്നിൽ മുനിവേഷമോടു വാണീടുവൻ.
എന്നാൽ നിശാചരവംശവും രാവണൻ
തന്നെയും കൊന്നു മുടിക്കുന്നതുണ്ടല്ലോ!
സീതയെക്കാരണഭൂതയാക്കിക്കൊണ്ടു
യാതുധാനാന്വയനാശം വരുത്തുവൻ.
സത്യമി"തെന്നരുൾ ചെയ്തു രഘുപതി
ചിത്തപ്രമോദേന നാരദനന്നേരം
രാഘവൻ തന്നെ പ്രദക്ഷിണവും ചെയ്തു
വേഗേന ദണ്ഡനമസ്കാരവും ചെയ്തു.
ദേവമുനീന്ദ്രനനുജ്ഞയും കൈക്കൊണ്ടു
ദേവലോകം ഗമിച്ചീടിനാനാദരാൽ.
നാരദരാഘവ സംവാദമിങ്ങനെ
നേരേ പഠിക്കതാൻ കേൾക്ക താനോർക്ക താൻ
ഭക്തികൈക്കൊണ്ടു ചെയ്യുന്ന മനുഷ്യനു
മുക്തി ലഭിക്കുമതിനില്ല സംശയം.
ശേഷമിന്നും കഥ കേൾക്കണമെങ്കിലോ
ദോഷമകലുവാൻ ചൊല്ലുന്നതുണ്ടു ഞാൻ.

No comments:

Post a Comment