Saturday, July 20, 2013


ശ്രീരാമാഭിഷേകാരംഭം

എങ്കിലോ രാജാ ദശരഥനേകദാ
സങ്കലിതാനന്ദമാമ്മാറിരിയ്ക്കുമ്പോൾ
പങ്കജസംഭവപുത്രൻ വസിഷ്ഠനാം
തൻ കുലാചാര്യനെ വന്ദിച്ചു ചൊല്ലിനാൻ
“പൌരജനങ്ങളും മന്ത്രി മുഖ്യന്മാരും
ശ്രീ രാമനെ പ്രശംസിയ്ക്കുന്നിതെപ്പോഴും
ഓരോഗുണഗണം കണ്ടവർക്കുണ്ടക-
താരിലാനന്ദമതിനില്ല സംശയം.
വൃദ്ധനായ് വന്നതു ഞാനുമൊട്ടാകയാൽ
പുത്രരിൽ ജ്യേഷ്ഠനാം രാമകുമാരനെ
പൃത്ഥീപരിപാലനാർത്ഥമഭിഷേക-
മെത്രയും വൈകാതെ ചെയ്യണമെന്നു ഞാൻ
കൽപ്പിച്ച്തിപ്പോഴതങ്ങനെയെങ്കില-
തുൾപ്പൂവിലോർത്തു നിയോഗിക്കയും വേണം.
ഇപ്രജകൾക്കനുരാഗമവങ്കലു-
ണ്ടെപ്പൊഴുമേറ്റമതോർത്തു കണ്ടീലയോ?
വന്നീല മാതുലനെക്കാണ്മതിന്നേറെ
മുന്നമേപോയ ഭരത ശത്രുഘ്നന്മാർ.
വന്നു മുഹൂർത്തമടുത്ത ദിനം തന്നെ
പുണ്യമതീവ പുഷ്യം നല്ല നക്ഷത്രം.
എന്നാലവർ വരുവാൻ പാർക്കയില്ലിനി-
യൊന്നു കൊണ്ടുമതു നിർണ്ണയം മാനസേ.
എന്നാലതിനു വേണ്ടുന്ന സംഭാരങ്ങ-
ളിന്നു തന്നെ ബത സംഭരിച്ചീടണം.
രാമനോടും നിന്തിരുവടി വൈകാതെ
സാമോദമിപ്പൊഴേ ചെന്നറിയിയ്ക്കണം.
തോരണ പംക്തികളെല്ലാമുയർത്തുക
ചാരു പതാകകളോടുമത്യുന്നതം
ഘ്ഹോരമായുള്ള്ല പെരുമ്പറനാദവും
പൂരിയ്ക്ക ദിക്കുകളൊക്കെ മുഴങ്ങവേ!”
മന്നവനായ ദശരഥനാദരാൽ
പിന്നെസ്സുമന്ത്രരെ നോക്കിയരുൾ ചെയ്തു:
“എല്ലാം വസിഷ്ഠനരുളിച്ചെയ്യും വണ്ണം
കല്യാണമുൾക്കൊണ്ടൊരുക്കിക്കൊടുക്ക നീ
നാളെ വേണമഭിഷേകമിളമയായ്
നാളീകനേത്രനാം രാമനു നിർണ്ണയം”
നന്ദിതനായ സുമന്ത്രരുമന്നേരം
വന്ദിച്ചു ചൊന്നാൻ വസിഷ്ഠനോടാദരാൽ.
“എന്തെന്നു വേണ്ടുന്നതെന്നുരചെയ്താലു-
മന്തരമെന്നിയേ സംഭരിiച്ചീടുവൻ”
ചിത്തേ നിരൂപിച്ചു കണ്ടു സുമന്ത്രരോ-
ടിത്ഥം വസിഷ്ഠമുനിiയുമരുൾ ചെയ്തു:
“കേൾക്ക, നാളെപ്പുലർകാലെ ചമയിച്ചു
ചേൽക്കണ്ണിമാരായ കന്യകമാരെല്ലാം
മദ്ധ്യകക്ഷ്യേ പതിനാറുപേർ നിൽക്കണം
മത്ത ഗജങ്ങളെ പൊന്നണിയിയ്ക്കണം.
ഐരാവതകുലജാതനാം നാൽക്കൊമ്പ-
നാരാൽ വരേണമലങ്കരിച്ചങ്കണേ;
ദിവ്യനാനാതീർത്ഥവാരി പൂർണ്ണങ്ങളായ്
ദിവ്യ രത്നങ്ങളൂമുഴ്ത്തി വിചിത്രമായ്
സ്വർണ്ണ കലശ സഹസ്രം മലയജ-
പർണ്ണങ്ങൾ കൊണ്ടു വായ് കെട്ടി വച്ചീടണം
പുത്തൻ പുലിത്തോൽ വരൂത്തുക മൂന്നിഹ.
ഛത്രം സുവർണ്ണദണ്ഡം മണിശോഭിതം
മുക്താമണിമാല്യരാജിത നീർമല-
വസ്ത്രങ്ങൾ, മാല്യങ്ങളാഭരണങ്ങളും
സൽകൃതന്മാരാം മുനിജനം വന്നിഹ
നിൽക്ക കുശപാണികളായ് സഭാന്തികേ
നർത്തകീമാരോടു വാരവധൂജനം
നർത്തക ഗായക വൈണീകവർഗ്ഗവും
ദിവ്യവാദ്യങ്ങളെല്ലാം പ്രയോഗിയ്ക്കണ-
മുർവീശ്വരാങ്കണേനിന്നു മനോഹരം.
ഹസ്ത്യശ്സ്വപത്തിരഥദി മഹാബലം
വസ്ത്രാദ്യലങ്കാരമോടു വന്നീടണം.
ദേവാലയങ്ങൾതോറും ബലിപൂജയും
ദീപാവലികളും വേണം മഹോത്സവം.
ഭൂപാലരേയും വരുവാന് നിiയോഗിയ്ക്ക,
ശോഭയോടെ രാഘവാഭിഷേകാർത്ഥമായ്.”
ഇത്ഥം സുമന്ത്രരേയും നിയോഗിച്ചതി -
സത്വരം തേരിൽക്കരേറി വസിഷ്ഠനും
ദാശരഥി ഗൃഹമെത്രയും ഭാസുര-
മാശു സന്തോഷേണ സാമ്പ്രപ്യ സാദരം
നിന്നതുനേരമറിഞ്ഞു രഘുവരൻ
ചെന്നുടൻ ദണ്ഡനമസ്കാരവും ചെയ്താൻ.
രത്നാസനവും കൊടുത്തിരുത്തി തദാ
പത്നിയോടുമതീ ഭക്ത്യാ രഘുത്തമൻ
പൊൽക്കലശസ്ഥിതനിർമലവാരിണാ-
തൃക്കാൽ കഴുകിച്ചു പാദാബ്ജതീർത്ഥവും
ഉത്തമാംഗേന ധരിച്ചു വിശുദ്ധനായ്
ചിത്തമോദേന ചിരിച്ചരുളിച്ചെയ്തു:
“പുണ്യവാനായേനടിയനതീവ കേ-
ളിന്നു പാദോദക തീർത്ഥം ധരിയ്ക്കയാൽ”
എന്നിങ്ങനെ രാമചന്ദ്രവാക്യം കേട്ടു-
നന്നായ് ചിരിച്ചു വസിഷ്ഠനരുൾ ചെയ്തു:
നന്നുനന്നെത്രയും നിന്നുടെ വാക്കുക-
ളൊന്നുണ്ടു ചൊല്ലുന്നതിപ്പോൾ നൃപാത്മജ!
ത്വല്പാദപങ്കജതീർത്ഥം ധരിയ്ക്കയാൽ
ദർപ്പകവൈരിയും ധന്യനായീടിനാൻ
ത്വൽപ്പാദതീഥവിശുദ്ധനായ് വന്നിതു
മൽപ്പിതാവായ വിരിഞ്ചനും ഭൂപതേ!
ഇപ്പോൾ മഹാജനങ്ങൾക്കുപദേശാർത്ഥ-
മദ്ഭുത വിക്രമ! ചൊന്നതു നീയെടോ!
നന്നായറിഞ്ഞിരിയ്ക്കുന്നിതു നിന്നെ ഞാ-
നിന്നവനാകുന്നതെന്നതുമിന്നെടോ!
സാക്ഷാൽ പരബ്രഹ്മമാം പരമാത്മാവു
മോക്ഷദൻ നാനാജഗന്മയനീശ്വരൻ
ലക്ഷ്മീഭഗവതിയോടും ധരണിയി-
ലിക്കാലമത്ര ജനിച്ചതു നിശ്ചയം!
ദേവകാര്യാർത്ഥസിദ്ധ്യർത്ഥം കരുണയാ-
രാവണനെക്കൊന്നു താപം കെടുപ്പാനും
ഭക്ത ജനങ്ങൾക്കു മുക്തി സിദ്ധിപ്പാനു-
മിത്ഥമവതരിച്ചീടിന ശ്രീപതേ!
ദേവകാര്യാർത്ഥമതീവ ഗുഹ്യം പുന-
രേവം വെളിച്ചത്തിടാഞ്ഞിതു ഞാനിദം.
കാര്യങ്ങളെല്ലാമനുഷ്ഠിച്ചു സാധിയ്ക്ക,
മായയാ മായാമനുഷ്യനായ് ശ്രീനിധേ!
ശിഷ്യനല്ലോ ഭവാനാചാര്യനേഷ ഞാൻ
ശിക്ഷിയ്ക്ക വേണം ജഗദ്ധിതാർത്ഥം പ്രഭോ!
സാക്ഷാൽ ചരാചരചാര്യനല്ലോ ഭവാ-
നോർക്കിൽ പിതൃണാം പിതാമഹനും ഭവാൻ
സർവ്വേഷ്വഗോചരനായന്തര്യാമിയായ്
സർവ്വജഗദ്യന്ത്രവാഹകനായ നീ
ശുദ്ധസത്വാത്മകമായൊരു വിഗ്രഹം
ധൃത്വാ നിജാധീനസംഭവനായുടൻ
മർത്തൃവേഷേണ ദശരഥപുത്രനായ്
പൃഥീതലേ യോഗമായയാ ജാതനാം
എന്നതു മുന്നേ ധരിച്ചിരിയ്ക്കുന്നു ഞാ-
നെന്നോടു ധാതാവു താനരുൾ ചെയ്കയാൽ
എന്നതറിഞ്ഞത്രേ സൂര്യാന്വയത്തിനു
മുന്നേ പുരോഹിതനായിരുന്നു മുദാ
ഞാനും ഭവാനോടു സംബന്ധകാംക്ഷയാ-
നൂനം പുരോഹിത കർമ്മമനുഷ്ഠിച്ചു
നിന്ദ്യമായുള്ളതു ചെയ്താലൊടുക്കത്തു
നന്നായ് വരുകിലതും പിഴയല്ലല്ലോ?
ഇന്നു സഫലമായ് വന്നു മനോരഥ-
മൊന്നപേക്ഷിയ്ക്കുന്നതുണ്ടു ഞാനിന്നിയും
യോഗേശ!തേ മഹാമായാഭഗവതി
ലോകൈക മോഹിനി മോഹിപ്പിയായ്ക മാം.
ആചാര്യ നിഷ്കൃതികാമൻ ഭവാനെങ്കി-
ലാശയം മായയാ മോഹിപ്പിയായ്ക മേ
ത്വൽ പ്രസംഗാൽ സർവമുക്തമിപ്പോളിദ-
മപ്രവക്തവ്യം മയാ രാമ! കുത്ര ചിൽ.
രാജാ ദശരഥൻ ചൊന്നതു കാരണം
രാജീവനേത്ര!വന്നേനിവിടേയ്ക്കു ഞാൻ
ഉണ്ടഭിഷേകമടുത്തനാളെന്നതു
കണ്ടുചൊൽവാനായുഴറി വന്നേനഹം
വൈദേഹിയോടുമുപവാസവും ചെയ്തു
മേദിനി തന്നിൽ ശയനവും ചെയ്യണം.
ബ്രഹ്മചര്യത്തോടിരിയ്ക്ക, ഞാനോരോരോ
കർമ്മങ്ങൾ ചെന്നങ്ങൊരുക്കുവൻ വൈകാതെ
വന്നീടുഷസ്സിനു നീയെന്നരുൾ ചെയ്തു
ചെന്നു തേരിൽ കരേറി മുനിശ്രേഷ്ഠനും.
പിന്നെ ശ്രീരാമനും ലക്ഷ്മണൻ തന്നോടു
നന്നേ ചിരിച്ചരുൾ ചെയ്തു രഹസ്യമായ്
‘താതനെനിയ്ക്കഭിഷേകമിളമയായ്
മോദേന ചെയ്യുമടുത്തനാൾ നിർണ്ണയം
തത്ര നിമിത്ത മാത്രം ഞാനതിന്നൊരു-
കർത്താവു നീ രാജ്യഭോക്താവും നീയത്രേ!
വത്സ! മമ ത്വം ബഹി:പ്രാണനാകയാ-
ലുത്സവത്തിന്നു കോപ്പിട്ടുകൊണ്ടാലും നീ
മത്സമനാകുന്നതും ഭവാൻ നിശ്ചയം
മത്സരിപ്പാനില്ലിതിനു നമ്മോടാരും’
ഇത്തരമോരോന്നരുൾ ചെയ്തിരിയ്ക്കുമ്പോൾ
പൃത്ഥ്വീന്ദ്ര ഗേഹം പ്രവിശ്യ വസിഷ്ഠനും
വൃത്താന്തമെല്ലാം ദശരഥൻ തന്നോടു
ചിത്തമോദാലറിയിച്ചു സമസ്തവും
രാജീവസംഭവനന്ദനന്തന്നോടു
രാജാ ദശരഥനാനന്ദപൂർവകം
രാജീവനേത്രാഭിഷേകവൃത്താന്തങ്ങൾ
പൂജാവിധാനേന ചൊന്നതു കേൾക്കയാൽ
കൌസല്യയോടും സുമിത്രയോടും ചെന്നു
കൌതുകമോടറിയിച്ചാനൊരു പുമാൻ
സമ്മോദമുൾക്കൊണ്ടതു കേട്ടനേരത്തു
നിർമലമായൊരു മാല്യവും നൽകിനാർ
കൌസല്യയും തനയാഭ്യുദയാർത്ഥമായ്
കൌതുകമോടു പൂജിച്ചിതു ലക്ഷ്മിയെ
“നാഥേ! മഹാദേവി!നീയേ തുണ” യെന്നു
ചേതസി ഭക്ത്യാ വണങ്ങി വാണീടിനാൾ
സത്യസന്ധൻ നൃപവീരൻ ദശരഥൻ
പുത്രാഭിഷേകം കഴിച്ചീടുമെന്നുമേ
കേകയപുത്രീവശഗതനാകയാ-
ലാകുലമുള്ളിൽ വളരുന്നിതേറ്റവും
ദുർഗേ! ഭഗവതി! ദുഷ്കൃതനാശിനി!
ദുർഗതി നീക്കിത്തുണച്ചീടുമംബികേ!
കാമുകനല്ലോ നൃപതി ദശരഥൻ
കാമിനി കൈകേയി ചിത്തമെന്തീശ്വരാ!
നല്ലവണ്ണം വരുത്തേണ”മെന്നിങ്ങനെ
ചൊല്ലി വിഷാദിച്ചിരിയ്ക്കുന്നതു നേരം.

അഭിഷേക വിഘ്നം

വാനവരെല്ലാവരുമൊത്തു നിരൂപിച്ചു
വാണീഭഗവതിതന്നോടപേക്ഷിച്ചു
“ലോകമാതാവേ! സരസ്വതീ! ഭഗവതി!
വേഗാലയോദ്ധ്യയ്ക്കെഴുന്നള്ളീടുകവേണം
രാമാഭിഷേകവിഘ്നം വരുത്തീടുവാനാ-
യവരും മറ്റില്ല നിരൂപിച്ചാൽ
ചെന്നുടൻ മന്ഥരതന്നുടെ നാവിന്മേൽ-
ത്തന്നെ വസിച്ചവളെക്കൊണ്ടു ചൊല്ലിച്ചു
പിന്നെ വിരവോടു കൈകേയിയെക്കൊണ്ടു
തന്നെ പറയിച്ചുകണ്ടു മുടക്കണം.
പിന്നെയിങ്ങോട്ടെഴുന്നള്ളാം മടിക്കരു-
തെന്നാമരന്മാർ പറഞ്ഞോരനന്തരം
വാണിയും മന്ഥരതൻ വദനാന്തരേ
വാണീടിനാൾ ചെന്നു ദേവകാര്യാർത്ഥമായ്.
അപ്പോൾ ത്രിവക്രയാം കുബ്ജയും മാനസേ
കൽപ്പിച്ചുറച്ചുടൻ പ്രാസാദമേറിനാൾ
വേഗേന ചെന്നൊരു മന്ഥരയെക്കണ്ടു
കൈകേയിതാനുമവളോടു ചൊല്ലിനാൾ.
“മന്ഥരേ ചൊല്ലൂ നെ രാജ്യമെല്ലാടവു-
മെന്തരുമൂലമലങ്കരിച്ചീടുവാൻ?”
“നാളീകലോചനനാകിയ രാമനു
നാളെയഭിഷേകമുണ്ടെന്നു നിർണ്ണയം
ദുർഭഗേ മൂഢേ! മഹാഗർവ്വിതേ! കിട-
ന്നെപ്പോഴും നീയുറങ്ങീടൊന്നറിയാതെ.
ഏറിയോരാപത്തു വന്നടുത്തു നിന-
ക്കാരുമൊരു ബന്ധുവില്ലെന്നു നിർണ്ണയം
രാമാഭിഷേകമടുത്തനാളുണ്ടെടോ!
കാമിനിമാർകുലമൌലിമാണിക്യമേ!“
ഇത്തരമവൾ ചൊന്നതുകേട്ടു സംഭ്രമി-
ച്ചുത്ഥാനവുംചെയ്തു കേകയപുത്രിയും
ഹിത്രമായൊരു ചാമീകരനൂപുരം.
ചിത്തമോദേന നല്കീടിനാളാദരാൽ.
“സന്തോഷമാർന്നിരിക്കുന്നകാലത്തിങ്ക-
ലെന്തൊരു താപമുപാഗതമെന്നു നീ
ചൊല്ലുവാൻ കാരണം ഞാനരിഞ്ഞീലതി-
നില്ലൊരവകാശമേതും നിരൂപിച്ചാൽ.
എന്നുടെ രാമകുമാരനോളം പ്രിയ-
മെന്നുള്ളിലാരെയുമില്ല മറ്റോർക്ക നീ.
അത്രയുമല്ല ഭരതനേക്കാൾ മമ
പുത്രനാം രാമനെ സ്നേഹമെനിക്കേറും
രാമനും കൌസല്യാദേവിയെക്കാളെന്നെ
പ്രേമമേറും നൂനമില്ലൊരു സംശയം.
ഭക്തിയും വിശ്വാസവും ബഹുമാനവു-
മിത്ര മറ്റാരെയുമില്ലെന്നറിക നീ
നല്ല വസ്തുക്കളെനിക്കു തന്നേ മറ്റു
വല്ലവർക്കും കൊടുപ്പൂ മമ നന്ദനൻ.
ഇഷ്ടമില്ലാതൊരു വാക്കു പറകയി-
ല്ലൊട്ടുമേ ഭേദമില്ലവനൊരിക്കലും.
അശ്രാന്തമെന്നെയത്രേ മടികൂടാതെ
ശുശ്രൂഷചെയ്തു ഞായം പരിപൂർവ്വകം.
മൂഢേ! നിനക്കെന്തു രാമങ്കൽനിന്നൊരു
പേടിയുണ്ടാവാനവകാശമായതും
സർവ്വജനപ്രിയനല്ലോ മമാത്മജൻ
നിർവ്വൈരമാനസൻ ശാന്തൻ ദയാപരൻ!"
കേകയപുത്രിതൻ വാക്കു കേട്ടള-
വാകുലചേതസാ പിന്നെയും ചൊല്ലിനാൾ.
“പാപേ മഹാഭയകാരണം കേൾക്ക നീ
ഭൂപതി നിന്നെ വഞ്ചിച്ചതറിഞ്ഞീലേ?
ത്വൽ‌പുത്രനായ ഭരതനേയും ബലാൽ
തൽ‌പ്രിയനായ ശത്രുഘ്നനേയും നൃപൻ
മാതുലനെക്കാണ്മാന്നായയച്ചതും
ചേതസി കൽപ്പിച്ചുകൊണ്ടുതന്നേയിതു
രാജ്യാഭിഷേകം കൃതം രാമനെകിലോ
രാജ്യാനുഭൂതി സൌമിത്രിക്കു നിർണ്ണയം
ഭാഗ്യമത്രേ സുമിത്രയ്ക്കതുംകണ്ടു നിർ-
ഭാഗ്യമായൊരു നീ ദാസിയായ് നിത്യവും
കൌസല്യതന്നെപ്പരിചരിച്ചീടുക.
കൌസല്യാനന്ദനന്തന്നെബ്ഭരതനും
സേവിച്ചുകൊണ്ടു പൊറുക്കെന്നതും വരും.
ഭാവിക്കയും വേണ്ട രാജത്വമേതുമേ,
നാട്ടിൽനിന്നാട്ടിക്കളകിലുമൊരു
വാട്ടം വരാതെ വധിച്ചീടുകിലുമാം.
സാപത്ന്യജാതപരാഭവംകൊണ്ടുള്ള
താപവും പൂണ്ടു ധരണിയിൽ വാഴ്കയിൽ!
നല്ല മരണമതിനില്ല സംശയം
കൊല്ലുവാൻ ഞാൻ തവ നല്ലതു കേൾക്ക നീ.
ഉത്സാഹമുണ്ടു നിനക്കെങ്കിലിക്കാലം
ത്വൽ‌സുതൻ‌തന്നെ വാഴിക്കും നരവരൻ.
രാമനീരേഴാണ്ടു കാനനവാസവും
ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം.
നാടടക്കം ഭരതന്നു വരുമതി-
പ്രൌഢകീർത്ത്യാ നിനക്കും വസിക്കാം ചിരം.
വേണമെന്നാകിലതിന്നൊരുപായവും
പ്രാണസമേ! തവ ചൊല്ലിത്തരുവാൻ ഞാൻ.
മുന്നം സുരാസുരയുദ്ധേ ദശരഥൻ-
തന്നെ മിത്രാർത്ഥം തന്നെ മഹേന്ദ്രനർത്ഥിക്കയാൽ
മന്നവൻ ചാപബാണങ്ങളും കൈക്കൊണ്ടു
തന്നുടെ സൈന്യസമേതം തേരേറിനാൻ.
നിന്നോടുകൂടവേ വിണ്ണിലകം‌പുക്കു
സന്നദ്ധനായിച്ചെന്നസുരരോടേറ്റപ്പോൾ
ഛിന്നമായ്‌വന്നുരഥാക്ഷകീലം പോരി-
ലെന്നതറിഞ്ഞതുമില്ല ദശരഥൻ.
സത്വരം കീലരന്ധ്രത്തിങ്കൽ നിന്നുടെ
ഹസ്തദണ്ഡം സമാവേശ്യ ധൈര്യേണ നീ.
ചിത്രമത്രേ പതിപ്രാണരക്ഷാർത്ഥമായ്
യുദ്ധം കഴിവോളമങ്ങിനെ നിന്നതും
ശത്രുക്കളെ വധം ചെയ്തു പൃഥീന്ദ്രനും
യുദ്ധ നിവൃത്തനായൊരു ദശാന്തരേ
നിൻ തൊഴിൽ കണ്ടതി സന്തോഷമുൾക്കൊണ്ടു
ചെന്തളിർമേനി പുണർന്നു പുണർന്നുടൻ
പുഞ്ചിരി പൂണ്ടു പറഞ്ഞിതു ഭൂപനും
“നിൻ ചരിതം നന്നു നന്നു നിരൂപിച്ചാൽ
രണ്ടു വരം തരാം നീയെന്നെ രക്ഷിച്ചു-
കൊണ്ടതു മൂലം വരിച്ചുകൊണ്ടാലും നീ!“
ഭർത്തൃവാക്യം കേട്ടു നീയുമന്നേരത്തു
ചിത്തസമോദം കലർന്നു ചൊല്ലീടിനാൻ,
“ദത്തമായോരു വരദ്വയം സാദരം
ന്യസ്തംഭവതി മയാ നൃപതീശ്വരാ!
ഞാനൊരവസരത്തിങ്കലപേക്ഷിച്ചാ-
ലൂനം വരാതെ തരികെന്നതേവേണ്ടൂ“
എന്നു പറഞ്ഞിരിയ്ക്കുന്ന വരദ്വയ-
മിന്നപേക്ഷിച്ചുകൊള്ളേണം മടിയാതെ
ഞാനും മറന്നു കിടന്നിതു മുന്നമേ
മാനസേ തോന്നി ബലാലീശ്വരാജ്ഞയാ,
ധീരതയോടിനി ക്ഷിപ്രമിപ്പോൾ ക്രോധാ-
ഗാരം പ്രവിശ്യ കോപേന കിടക്ക നീ,
ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞതി-
ശോഭപൂണ്ടൊരു കാർകൂന്തലഴിച്ചിട്ടു
പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ
ഭൂമിയിൽത്തന്നെ മലിനാംബരത്തൊടും,
കണ്ണുനീരാലേ മുഖവും മിഴികളും,
നന്നായ് നനച്ചു, കരഞ്ഞു കരഞ്ഞു കൊ-
ണ്ടർത്ഥിച്ചു കൊൾക വരദ്വയം ഭൂപതി
സത്യം പറഞ്ഞാലുറപ്പിച്ചു മാനസം”
മന്ഥര ചൊന്നപോലെയതിനേതുമൊ-
രന്തരം കൂടാതെ ചെന്നു കൈകേയിയും
പത്ഥ്യമിതൊക്കെത്തനിയ്ക്കെന്നു കൽപ്പിച്ചു
ചിത്തമോഹേന കോപാലയേ മേവിനാൾ
കൈകേയി മന്ഥരയോടു ചൊന്നാളിനി
‘രാഘവൻ കാനനത്തിന്നു പോകോളവും
ഞാനിവിടെക്കിടന്നീടുവനല്ലായ്കിൽ
പ്രാണനേയും കളഞ്ഞീടുവൻ നിർണ്ണയം,
ഭൂപരിത്രാണാർത്ഥമിന്നു ഭരതനു
ഭൂപതി ചെയ്താനഭിഷേകമെങ്കിൽ ഞാൻ
വേറെ നിനക്കു ഭോഗാർത്ഥമായ് നൽകുവൻ
നൂറു ദേശങ്ങളതിനില്ല സംശയം.’
‘ഏതുമിതിനൊരിളക്കം വരായ്കിൽ നീ
ചേതസി ചിന്തിച്ച കാര്യം വരും ദൃഢം.“
എന്നു പറഞ്ഞു പോയീടിനാൾ മന്ഥര
പിന്നെയവ്വണ്ണമനുഷ്ഠിച്ചു രാജ്ഞിയും
ധീരനായേറ്റം ദയാന്വിതനായ് ഗുണാ-
ചാരസംയുക്തനായ് നീതിജ്ഞനായ്നിജ-
ദേശിക വാക്യസ്ഥിതനായ് സുശീലനാ-
യാശയശുദ്ധനായ് വിദ്യാനിരതനായ്
ശിഷ്ടനായുള്ളവനെന്നങ്ങിരിയ്ക്കിലും
ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാൽ
സജ്ജന നിന്ദ്യനായ് വന്നുകൂടും ദൃഢം
ദുർജ്ജനസംസർഗ്ഗമേറ്റമകലവേ
വർജ്ജിയ്ക്കവേണം പ്രയത്നേന സല്പുമാൻ,
കജ്ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം.
എങ്കിലേ രാജാ ദശരഥനാദരാൽ
പങ്കജനേത്രാഭ്യുദയം നിമിത്തമായ്
മന്ത്രിപ്രഭൃതികളോടും പറഞ്ഞുകൊ-
ണ്ടന്ത:പുരമകം പുക്കരുളീടിനാൻ.
അന്നേരമാത്മപ്രിയതമയാകിന
തന്നുടെ പത്നിയെക്കാണായ്ക കാരണം
എത്രയും വിഹ്വലനായോരു ഭൂപനും
ചിത്തതാരിങ്കൽ നിരൂപിച്ചിതീദൃഢം
‘മന്ദിരം തന്നിൽ ഞാൻ ചെന്നു കൂടും വിധൌ
മന്ദസ്മിതം ചെയ്തരികെ വരും പുരാ
സുന്ദരിയാമവളിന്നെങ്ങു പോയിനാൾ?
മന്ദമാകുന്നിതുന്മേഷമെൻ മാനസേ
“‘ചൊല്ലുവിൻ ദാസികളേ!ഭവത് സ്വാമിനി
കല്യാണഗാത്രി മറ്റെങ്ങു പോയീടിനാൾ?“
ഏവം നരപതി ചോദിച്ച നേരത്തു
ദേവിതന്നാളികളും പറഞ്ഞീടിനാർ:
“ക്രോധാലയം പ്രവേശിച്ചിതതിൻ മൂല-
മേതു മറിഞ്ഞീല ഞങ്ങളോ മന്നവ!
തത്ര ഗത്വാ നിന്തിരുവടി ദേവി തൻ
ചിത്തമനുസരിച്ചീടുക വൈകാതെ”‘
എന്നതു കേട്ടു ഭയേനമഹീപതി
ചെന്നങ്ങരികത്തിരുന്നു സസംഭ്രമം
മന്ദമന്ദംതലോടിത്തലോടി “പ്രിയേ!
സുന്ദരീ! ചൊല്ലുചൊല്ലെന്തിതു വല്ലഭേ?
നാഥേ!വെറും നിലത്തുള്ള പൊടിയണി-
ഞ്ഞാതങ്കമോടു കിടക്കുന്നതെന്തു നീ?
ചേതോവിമോഹനരൂപേ! ഗുണശീലേ!
ഖേദമുണ്ടായതെന്തെന്നോടു ചൊൽകെടോ,
മൽ പ്രജാവൃന്ദമായുള്ളവരാരുമേ
വിപ്രിയം ചെയ്കയുമില്ല നിനക്കെടോ
നാരികളോ, നരന്മാരോ ഭവതിയോ-
ടാരൊരു വിപ്രിയം ചെയ്തതു വല്ലഭേ!
ദണ്ഡ്യനെന്നാകിലും വദ്ധ്യനെന്നാകിലും
ദണ്ഡമെനിയ്ക്കതിനില്ല നിരൂപിച്ചാൽ
നിർദ്ധനനെത്രയുമിഷ്ടം നിനക്കെങ്കി-
ലർത്ഥപതിയാക്കി വയ്പനവനെ ഞാൻ
അർത്ഥവാനേറ്റമനിഷ്ടൻ നിനക്കെങ്കിൽ
നിർദ്ധനന്നാക്കുവേനെന്നു മവനെ ഞാൻ
വദ്ധ്യനെ നൂനമവദ്ധ്യനാക്കീടുവൻ
വദ്ധ്യനാക്കീടാമവദ്ധ്യനെ വേണ്ടുകിൽ
നൂനം നിനക്കധീനം മമ ജീവനം
മാനിനീ! ഖേദിപ്പതിനെന്തു കാരണം?
മല്പ്രാണനേക്കാൾ പ്രിയതമനാകുന്നി-
തിപ്പോളെനിയ്ക്കു മല്പുത്രനാം രാഘവൻ
അങ്ങനെയുള്ള രാമൻ മമ നന്ദനൻ
മംഗലശീലനാം ശ്രീരാമനാണെ ഞാൻ
അംഗനാരത്നമേ! ചെയ്‌വൻ തവ ഹിത-
മിങ്ങനെ ഖേദിപ്പിക്കായ്ക മാം വല്ലഭേ!”
ഇത്ഥം ദശരഥൻ കൈകേയി തന്നോടു
സത്യം പറഞ്ഞതു കേട്ടു തെളിഞ്ഞവൾ
കണ്ണുനീരും തുടച്ചുത്ഥാനവും ചെയ്തു
മന്നവൻ തന്നോടു മന്ദമുര ചെയ്താൾ:
സത്യപ്രതിജ്ഞനായുളള ഭവാൻ മമ
സത്യം പറഞ്ഞതു നേരെങ്കിലെന്നുടെ
പത്ഥ്യമായുള്ളതിനെപ്പറഞ്ഞീടുവൻ
വ്യർത്ഥമാക്കീടായ്ക സത്യത്തെ മന്നവാ!
എങ്കിലോ പണ്ടു സുരാസുരായോധനേ
സങ്കടം തീർത്തു രക്ഷിച്ചേൻ ഭവാനെ ഞാൻ
സന്തുഷ്ടചിത്തനായന്നു ഭവാൻ മമ
ചിന്തിച്ചു രണ്ടു വരങ്ങൾ നൽകീലയോ?
വേണ്ടുന്ന നാളപേക്ഷിയ്ക്കുന്നതുണ്ടെന്നു
വേണ്ടും വരങ്ങൾ തരികെന്നു ചൊല്ലി ഞാൻ
വെച്ചിരിക്കുന്നു ഭവാങ്കലതു രണ്ടു-
മിച്ഛയുണ്ടിന്നു വാങ്ങീടുവാൻ ഭൂപതേ!
എന്നതിലൊന്നു രാജ്യാഭിഷേകം ഭാവാ-
നിന്നു ഭരതനു ചെയ്യണമെന്നതും
ഭൂപതിവീരൻ ജടാവൽക്കലം പൂണ്ടു
താപസവേഷം ധരിച്ചു വനാന്തരേ
കാലം പതിന്നാലു വത്സരം വാഴണം
മൂലഫലങ്ങൾ ഭുജിച്ചു മഹീപതേ!
ഭൂമി പാലിപ്പാൻ ഭരതനെയാക്കണം
രാമനുഷസ്സി വനത്തിന്നു പോകണം.
എന്നിവ രണ്ടു വരങ്ങളും നൽകുകി-
ലിന്നു മരണമെനിയ്ക്കില്ല നിർണ്ണയം
എന്നു കൈകേയി പറഞ്ഞോരനന്തരം
മന്നവൻ മോഹിച്ചു വീണാനവനിയിൽ
വജ്രമേറ്റദ്രി പതിച്ചപോലെ ഭുവി
സജ്വര തേജസാ വീണിതു ഭൂപനും
പിന്നെ മുഹൂർത്തമാത്രം ചെന്ന നേരത്തു
കണ്ണുനീർ വാർത്തു വിറച്ചു നൃപാധിപൻ
“ദുസ്സഹ വാക്കുകൾ കേൾക്കായതെന്തയ്യോ!
ദുസ്സ്വപ്നമാഹന്ത! കാൺകയോ ഞാനിഹ
ചിത്തഭ്രമം ബലാലുണ്ടാകയോ മമ
മൃത്യു സമയമുപസ്ഥിതമാകയോ?
കിംകിമേതൽകൃതം ശങ്കര! ദൈവമേ!
പങ്കജലോചന! ഹാ പരബ്രഹ്മമേ!“
വ്യാഘ്രിയെപ്പോലെ സമീപേ വസിയ്ക്കുന്ന
മൂർഖമതിയായ കൈകേയി തൻ മുഖം
നോക്കിനോക്കിബ്ഭയം പൂണ്ടു ദശരഥൻ
ദീർഘമായ് വീർത്തുവീർത്തേവമുര ചെയ്തു:
‘എന്തിവണ്ണം പറയുന്നതു ഭദ്രേ! നീ
എന്തു നിന്നോടു പിഴച്ചിതു രാഘവൻ?
മല്പ്രാണഹാനികരമായ വാക്കു നീ
ഇപ്പോഴുരചെയ്‌വതിനെന്തു കാരണം?
എന്നോടു രാമഗുണങ്ങളെ വർണ്ണിച്ചു
മുന്നമെല്ലാം നീ പറഞ്ഞല്ലോ കേൾപ്പു ഞാൻ
‘എന്നെയും കൌസല്യാദേവിയേയുമവൻ-
തന്നുള്ളിലില്ലൊരു ഭേദമൊരിയ്ക്കലും’
എന്നല്ലൊ മുന്നം പറഞ്ഞിരുന്നു നിന-
ക്കിന്നിതു തോന്നുവാനെന്തൊരു കാരണം?
നിന്നുടെ പുത്രനു രാജ്യം തരുമല്ലോ
ധന്യശീലേ! രാമൻ പോകണമെന്നുണ്ടോ?
രാമനാലേതുഭയം നിനക്കുണ്ടാകാ
ഭൂമീപതിയായ് ഭരതനിരുന്നാലും’
എന്നു പറഞ്ഞു കരഞ്ഞു കരഞ്ഞു പോയ്
ചെന്നുടൻ കാൽക്കൽ വീണു മഹീപാലനും
നേത്രങ്ങളും ചുവപ്പിച്ചു കൈകേയിയും
ധാത്രീപതീശ്വരനോടു ചൊല്ലീടിനാ‍ൾ
‘ഭ്രാന്തനെന്നാകിയോ ഭൂമീപതേ! ഭവാൻ!
ഭ്രാന്തിവാക്യങ്ങൾ ചൊല്ലുന്നതെന്തിങ്ങനെ?
ഘോരങ്ങളായ നരകങ്ങളിൽച്ചെന്നു
ചേരുമസത്യ വാക്യങ്ങൾ ചൊല്ലീടിനാൽ
പങ്കജനേത്രനാം രാമനുഷസ്സിനു
ശങ്കാവിഹീനം വനത്തിന്നു പോകായ്കിൽ
എന്നുടെ ജീവനെ ഞാൻ കളഞ്ഞീടുവൻ
മന്നവൻ മുൻപിൽനിന്നില്ലൊരു സംശയം.
സത്യസന്ധൻ ഭുവി രാജാ ദശരഥ-
നെത്രയുമെന്നുള്ള കീർത്തി രക്ഷിയ്ക്കണം
സാധു മാർഗ്ഗത്തെ വെടിഞ്ഞതു കാരണം
യാതനാദു:ഖാനുഭൂതിയുണ്ടാക്കേണ്ട
രാമോപരി ഭവാൻ ചെയ്ത ശപഥവും
ഭൂമിപതേ വൃഥാ മിഥ്യയാക്കീടൊലാ’
കൈകേയി തന്നുടെ നിർബന്ധ വാക്യവും
രാഘവനോടു വിയോഗം വരുന്നതും
ചിന്തിച്ചു ദു:ഖസമുദ്രേ നിമഗ്നനായ്
സന്താപമോടു മോഹിച്ചുവീണീടിനാൻ
പിന്നെയുണർന്നിരുന്നും കിടന്നും മകൻ-
തന്നെയോർത്തും കരഞ്ഞും പറഞ്ഞും സദാ
രാമ രാമേതി രാമേതി പ്രലാപേന
യാമിനി പോയിതു വത്സരതുല്യയായ്
ചെന്നാനരുണോദയത്തിനു സാദരം
വന്ദികൾ ഗായകന്മാരെന്നിവരെല്ലാം
മംഗളവാദ്യസ്തുതിജയശബ്ദേന
സംഗീതഭേദങ്ങളെന്നിവയെക്കൊണ്ടും
പള്ളിക്കുറുപ്പുണർത്തീടിനാരന്നേര
മുള്ളിലുണ്ടായ കോപേന കൈകേയിയും
ക്ഷിപ്രമവരെ നിവാരണംചെയ്താൾ:
അപ്പോളഭിഷേകകോലാഹലാർത്ഥമായ്
തല്പുരമൊക്കെ നിറഞ്ഞു ജനങ്ങളാൽ
ഭൂമിദേവന്മാരും ഭൂമിപാലന്മാരും
ഭൂമിസ്പൃശോ വൃഷലാദി ജനങ്ങളും
താപസവർഗ്ഗവും കന്യകാവൃന്ദവും
ശോഭ തേടുന്ന വെൺകൊറ്റക്കുട തഴ
ചാമരം താലവൃന്ദം കൊടി തോരണം
ചാമീകരാഭരണാദ്യലങ്കാരവും
വാരണ വാജി രഥങ്ങൾ പദാതിയും
വാരനാരീജനം പൌരജനങ്ങളും
ഹേമരത്നോജ്വലദിവ്യസിംഹാസനം
ഹേമകുംഭങ്ങളും ശാർദ്ദൂല ചർമ്മവും
മറ്റും വസിഷ്ഠൻ നിയോഗിച്ചതൊക്കവേ
കുറ്റമൊഴിഞ്ഞാശു സംഭരിച്ചീടിനാർ
സ്ത്രീബാലവൃദ്ധാവധിപുരാവാസിക-
ളാബദ്ധ കൌതൂഹലാബ്ധി നിമഗ്നരായ്
രാത്രിയിൽ നിദ്രയും കൈവിട്ടുമാനസേ
ചീർത്ത പരമാനന്ദത്തോടു മേവിനാൻ
നമ്മുടെ ജീവനാം രാമകുമാരനെ
നിർമ്മലരത്നകിരീടമണിഞ്ഞതി
രമ്യമകരായിതമണികുണ്ഡല
സമ്മുഗ്ദശോഭിത ഗണ്ഡസ്ഥലങ്ങളും
പുണ്ഡരീകച്ഛദലോചനഭംഗിയും
പുണ്ഡരീകാരാതിമണ്ഡലതുണ്ഡവും
ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും
കുന്ദമുകുളസമാനദന്തങ്ങളും
ബന്ധൂകസൂനസമാനാധരാഭയും
കന്ധരരാജിതകൌസ്തുഭരത്നവും
ബന്ധുരാഭം തിരുമാറുമുദരവും
സന്ധ്യാഭ്രസന്നിഭ പീതാംബരാഭയും
പൂഞ്ചേലമീതേവിളങ്ങി മിന്നീടുന്ന
കാഞ്ചനകാഞ്ചികളും തനുമദ്ധ്യവും
കുംഭികുലോത്തമൻ തുൻപിക്കരം കൊണ്ടു
കുമ്പിട്ടുകൂപ്പിടുമൂരുകാണ്ഡങ്ങളും
കുംഭീന്ദ്ര മസ്തകസന്നിഭജാനുവു-
മംഭോജബാണനിഷംഗാഭജംഘയും
കമ്പം കലർന്നു കമഠപ്രവരനും
കുമ്പിടുന്നോരു പുറവടിശോഭയും
അംഭോജതുല്യമാമംഘ്രിതലങ്ങളും
ജംഭാരിരത്നം തൊഴുംതിരുമേനിയും
ഹാരകടകവലയാംഗുലീയാദി
ചാരുതരാഭരണാവലിയും പൂണ്ടു
വാരണവീരൻ കഴുത്തിൽ തിറത്തോടു
ഗൌരാതപത്രം ധരിച്ചരികേ നിജ
ലക്ഷ്മണനാകിയ സോദരൻ തന്നോടും
ലക്ഷ്മീനിവാസനാം രാമചന്ദ്രം മുദാ
കാണായ് വരുന്നു നമുക്കിനിയെന്നിദം
മാനസതാരിൽ കൊതിച്ച നമുക്കെല്ലാം
ക്ഷോണീപതിസുതനാകിയ രാമനെ
ക്കാണായ് വരും പ്രഭാതേ ബത നിർണ്ണയം
രാത്രിയാം രാക്ഷസി പോകുന്നതില്ലെന്നു
ചീർത്തവിഷാദമോടൌത്സുക്യമുൾക്കൊണ്ടു
മാർത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും
പാർത്തുപാർത്താനന്ദപൂർണാമൃതാബ്ധിയിൽ
വീണുമുഴുകിയും പിന്നെയും പൊങ്ങിയും
വാണീടിനാർ പുരവാസികളാദരാൽ.

വിച്ഛിന്നാഭിഷേകം

അന്നേരമാദിത്യനുമുദിച്ചീടിനാൻ
മന്നവൻ പള്ളിക്കുറുപ്പുണർന്നീലിന്നും
എന്തൊരുമൂലമതിനെന്നു മാനസേ
ചിന്തിച്ചുചിന്തിച്ചുമന്ദമന്ദം തദാ
മന്ത്രിപ്രവരനാകുന്ന സുമന്ത്രരു-
മന്ത:പുരമകം പുക്കാനതിദൃതം
‘രാജീവമിത്രഗോത്രോൽഭൂത!ഭൂപതേ!
രാജരാജേന്ദ്രപ്രവര!ജയജയ!”
ഇത്ഥംനൃപനെ സ്തുതിച്ചുനമസ്കരി-
ച്ചുത്ഥാനവും ചെയ്തു വന്ദിച്ചു നിന്നപ്പോൾ
എത്രയും ഖിന്നനായ് കണ്ണുനീരും വാർത്തു
പൃത്ഥ്വിയിൽത്തന്നെ കിടക്കും നരേന്ദ്രനെ
ചിത്താകുലതയാ കണ്ടു സുമന്ത്രരും
സത്വരം കൈകേയി തന്നോടു ചോദിച്ചാൻ:
ദേവനാരീസമേ!രാജപ്രിയതമേ!
ദേവി കൈകേയീ!!ജയജയ സന്തതം
ഭൂലോകപാലൻ പ്രകൃതി പകരുവാൻ
മൂലമെന്തോന്നു മഹാരാജവല്ലഭേ!‘
ചൊല്ലുകെന്നോടെന്നു കേട്ടു കൈകേയിയും
ചൊല്ലിനാളാശു സുമന്ത്രരോടന്നേരം:
‘ധാത്രീപതീന്ദ്രനു നിദ്രയുണ്ടായീല
രാത്രിയിലെന്നതു കാരണമാകയാൽ
സ്വസ്ഥനല്ലാതെ ചമഞ്ഞിതു തന്നുടെ
ചിത്തത്തിനസ്വതന്ത്രത്വം ഭവിയ്ക്കയാൽ
രാമ രാമേതി രാമേതി ജപിയ്ക്കയും
രാമനെത്തന്നെ മനസി ചിന്തിയ്ക്കയും
ഉദ്യല്പ്രജാഗര സേവയും ചെയ്കയാ-
ലത്യന്ത മാകുലനായിതു മന്നവൻ
രാമനെക്കാണാഞ്ഞു ദു:ഖം നൃപേന്ദ്രനു
രാമനെച്ചെന്നു വരുത്തുക വൈകാതെ’
എന്നതു കേട്ടു സുമന്ത്രരും ചൊല്ലിനാൻ:
‘ചെന്നു കുമാരനെ ക്കൊണ്ടുവരാമല്ലോ?’
രാജവചനമനാകർണ്യ ഞാനിഹ
രാജീവലോചനേ പോകുന്നതെങ്ങിനെ?
എന്നതു കേട്ടു ഭൂപാലനും ചൊല്ലിനാൻ:
‘ചെന്നു നീ തന്നെ വരുത്തുക രാമനെ
സുന്ദരനായൊരു രാമകുമാരനാം
നന്ദനൻ തൻ മുഖം വൈകാതെ കാണണം’
എന്നതുകേട്ടു സുമന്ത്രരുഴറിപ്പോയ്-
ച്ചെന്നു കൌസല്യാസുതനോടു ചൊല്ലിനാൻ:
‘താതൻ ഭവാനെയുണ്ടല്ലോ വിളിയ്ക്കുന്നു
സാദരം വൈകാതെഴുന്നള്ളുക വേണം‘
മന്ത്രിപ്രവരവാക്യം കേട്ടു രാഘവൻ
മന്ദേതരമവൻ തന്നോടു കൂടവെ
സൌമിത്രിയോടും കരേറി രഥോപരി
പ്രേമവിവശനാം താതൻ മരുവിടും
മന്ദിരേ ചെന്നു പിതാവിൻപദദ്വയം
വന്ദിച്ചുവീണു നമസ്കരിച്ചീടിനാൻ
രാമനെച്ചെന്നെടുത്താലിംഗനം ചെയ്‌വാൻ
ഭൂമിപനാശു സമുത്ഥായ സംഭ്രമാൽ
ബാഹുക്കൾ നീട്ടിയ നേരത്തു ദു:ഖേന
മോഹിച്ചു ഭൂമിയിൽ വീണിതു ഭൂപനും
രാമരാമേതി പറഞ്ഞു മോഹിച്ചൊരു
ഭൂമീപനെക്കണ്ടു വേഗേന രാഘവൻ
താതനെച്ചെന്നെടുത്താശ്ലേഷവും ചെയ്തു
സാദരം തന്റെ മടിയിൽ കിടത്തിനാൻ
നാരീജനങ്ങളതുകണ്ടനന്തര
മാരൂഢശോകാൽ വിലാപം തുടങ്ങിനാർ
രോദനം കേട്ടു വസിഷ്ഠമുനീന്ദ്രനും
ഖേദേന മന്ദിരം പുക്കിതു സത്വരം
ശ്രീരാമദേവനുംചോദിച്ചിതന്നേരം:
‘കാരണമെന്തോന്നു താതദു:ഖത്തിനു
നേരേ പറവിനറിഞ്ഞവരെ’ന്നതു-
നേരം പറഞ്ഞിതു കേകയപുത്രിയും
‘കാരണം പുത്രദു:ഖത്തിനു നീ തന്നെ
പാരിൽ സുഖം ദു:ഖമൂലമല്ലൊ നൃണാം
ചേതസി നീ നിരൂപിയ്ക്കിലെളുതിനി
താതനു ദു:ഖനിവൃത്തി വരുത്തുവാൻ
ഭർത്തൃദു:ഖാപശാന്തിയ്ക്കു കിഞ്ചിൽ ത്വയാ
കർത്തവ്യമായൊരു കർമ്മമെന്നായ് വരും
സത്യവാദിശ്രേഷ്ഠനായ പിതാവിനെ
സത്യപ്രതിജ്ഞനാക്കീടുക നീയതു
ചിത്തഹിതം നൃപതീന്ദ്രനു നിർണ്ണയം;
പുത്രരിൽ ജ്യേഷ്ഠനാകുന്നതു നീയല്ലൊ
രണ്ടു വരം മമ ദത്തമായിട്ടുണ്ടു
പണ്ടു നിൻ താതനാൽ സന്തുഷ്ട ചേതസാ
നിന്നാലെ സാദ്ധ്യമായുള്ളോന്നതു രണ്ടു-
മിന്നു തരേണമെന്നർത്ഥിയ്ക്കയും ചെയ്തേൻ
നിന്നോടതു പറഞ്ഞീടുവാൻ നാണിച്ചു
ഖിന്നനായ് വന്നിതു താതനറിക നീ
സത്യപാശേന സംബദ്ധനാം താതനെ
സത്വരം രക്ഷിപ്പതിന്നു യോഗ്യൻ ഭവാൻ
പുന്നാമമാകും നരകത്തിൽനിന്നുടൻ
തന്നുടെ താതനെ താണനം ചെയ്കയാൽ
പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശത-
പത്ര സമുത്ഭവനെന്നതറിക നീ‘
മാതൃവചന ശൂലാഭിഹതനായ
മേദിനീപാലകുമാരനാം രാമനും
എത്രയുമേറ്റം വ്യഥിതനായ് ചൊല്ലിനാൻ:
‘ഇത്രയെല്ലാം പറയേണമോ മാതാവേ!
താതാർത്ഥമായിട്ടു ജീവനെത്തന്നെയും
മാതാവു തന്നെയും സീതയെത്തന്നെയും
ഞാനുപേക്ഷിപ്പതതിനില്ല സംശയം
മാനസേ ഖേദമതിനില്ലെനിക്കേതും
രാജ്യമെന്നാകിലും താതൻ നിയോഗിക്കിൽ
ത്യാജ്യമെന്നാലറിക നീ മാതാവേ!
ലക്ഷ്മണൻ തന്നെ ത്യജിക്കെന്നു ചൊൽകിലും
തൽക്ഷണം ഞാനുപേക്ഷിപ്പനറിക നീ
പാവകൻ തങ്കൽ പതിക്കേണമെങ്കിലു-
മേവം വിഷം കുടിക്കേണമെന്നാകിലും
താതൻ നിയോഗിക്കിലേതുമേ സംശയം
ചേതസി ചെറ്റില്ലെനിക്കെന്നറിക നീ
താതകാര്യമനാജ്ഞപ്തമെന്നാകിലും
മോദേന ചെയ്യുന്ന നന്ദനനുത്തമൻ
പിത്രാ നിയുക്തനായീട്ടു ചെയ്യുന്നവൻ
മദ്ധ്യമനായുള്ള പുത്രനറിഞ്ഞാലും
ഉക്തമെന്നാകിലുമിക്കാര്യമെന്നാലെ-
കർത്തവ്യമല്ലെന്നു വച്ചടങ്ങുന്നവൻ
പിത്രോർമ്മലമെന്നുചൊല്ലുന്നു സജ്ജന-
മിത്ഥമെല്ലാം പരിജ്ഞാതം മയാധുനാ
ആകയാൽ താതനിയോഗമനുഷ്ഠിപ്പാ-
നാകുലമേതുമെനിയ്ക്കില്ല നിർണയം
സത്യം കരോമഹം, സത്യം കരോമഹം
സത്യം മയോക്തം മറിച്ചു രണ്ടായ് വരാ’
രാമപ്രതിജ്ഞ കേട്ടോരു കൈകേയിയും
രാമനോടാശു ചൊല്ലീടിനാലാദരാൽ:
‘താതൻ നിനക്കഭിഷേകാർത്ഥമായുട-
നാദരാൽ സംഭരിച്ചോരു സംഭാരങ്ങൾ
കൊണ്ടഭിഷേകം ഭരതനു ചെയ്യണം
രണ്ടാം വരം പിന്നെയുണ്ടൊന്നു വേണ്ടുന്നു
നീ പതിന്നാലു സംവത്സരം കാനനേ
താപസവേഷേണ വാഴുകയും വേണം
നിന്നോടതു നിയോഗിപ്പാൻ മടിയുണ്ടു
മന്നവനിന്നതു ദു:ഖമാകുന്നതും’
എന്നതു കേട്ടു ശ്രീരാമനും ചൊല്ലിനാൻ:
ഇന്നതിനെന്തൊരു വൈഷമ്യമായതും?
ചെയ്കഭിഷേകം ഭരതനു ഞാനിനി
വൈകാതെ പോവൻ വനത്തിനു മാതാവേ!
എന്തതെന്നോടു ചൊല്ലാഞ്ഞു പിതാവതു
ചിന്തിച്ചു ദു:ഖിപ്പതിനെന്തു കാരണം?
രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ
രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി
ദണ്ഡമത്രേ രാജ്യ ഭാരം വഹിപ്പതു
ദണ്ഡകവാസത്തിനേതുമെളുതല്ലോ
സ്നേഹമെന്നെക്കുറിച്ചേറുമമ്മക്കുമീ-
ദ്ദേഹമാത്രം ഭരിക്കെന്നു വിധിക്കയാൽ
ആകാശഗംഗയെ പാതാളലോകത്തു
വേഗേന കൊണ്ടു ചെന്നാക്കി ഭഗീരഥൻ
തൃപ്തി വരുത്തി പിതൃക്കൾക്കു പൂരുവും
തൃപ്തനാക്കീടിനാൻ താതനു തന്നുടെ
യൌവനം നൽകിജ്ജരാനരയും വാങ്ങി
ദിവ്യന്മാരായവർ പിതൃപ്രസാദത്തിനാൽ
അല്പമായൊള്ളോരു കാര്യം നിരൂപിച്ചു
മല്പിതാ ദു:ഖിപ്പതിനില്ലവകാശം’
രാഘവ വാക്യമേവം കേട്ടു ഭൂപതി
ശോകേന നന്ദനൻ തന്നോടു ചൊല്ലിനാൻ:
‘സ്ത്രീജിതനായതികാമുകനായൊരു
രാജാധമനാകുമെന്നെയും വൈകാതെ
പാശേന ബന്ധിച്ചു രാജ്യം ഗ്രഹിയ്ക്ക നീ
ദോഷം നിനക്കതിനേതുമകപ്പെടാ
അല്ലായ്കിലെന്നോടു സത്യദോഷം പറ്റു-
മല്ലോ കുമാര! ഗുണാംബുധേ!രാഘവ!‘
പൃഥ്വീപതീന്ദ്രൻ ദശരഥനും പുന-
രിത്ഥം പറഞ്ഞു കരഞ്ഞു തുടങ്ങിനാൻ:
“ഹാ രാമ! ഹാ ജഗന്നാഥ!ഹാ ഹാ രാമ!
ഹാ രാമ! ഹാഹാ മമ പ്രാണ വല്ലഭ!
നിന്നെപ്പിരിഞ്ഞു പൊറുക്കുന്നതെങ്ങനെ?
എന്നെപ്പിരിഞ്ഞു നീ ഘോരമഹാവനം
തന്നിൽ ഗമിയ്ക്കുന്നതെങ്ങനെ നന്ദന?
എന്നിത്തരം പലജാതി പറകയും
കണ്ണുനീരാലോല വാർത്തു കരകയും
നന്നായ് മുറുകെമുറുകെത്തഴുകയും
പിന്നെച്ചുടുചുടെ ദീർഘമായ് വീർക്കയും
ഖിന്നനായോരു പിതാവിനെക്കണ്ടുടൻ
തന്നുടെ കയ്യാൽ കുളുർത്തജലം കൊണ്ടു
കണ്ണും മുഖവും തുടച്ചു രഘുത്തമൻ
ആശ്ലേഷനീതിവാഗ്വൈഭവാദ്യങ്ങളാ-
ലാശ്വസിപ്പിച്ചാൻ നയകോവിദൻ തദാ
‘എന്തിനെൻ താതൻ വൃഥൈവ ദു:ഖിയ്ക്കുന്ന-
തെന്തൊരു ദണ്ഡമിതിന്നു, മഹീപതേ!
സത്യത്തെ രക്ഷിച്ചു കൊള്ളുവാൻ ഞങ്ങൾക്കു
ശക്തിപോരായ്കയുമില്ലിതു രണ്ടിനും
സോദരൻ നാടു ഭരിച്ചിരുന്നീടുക
സാദരം ഞാനരണ്യത്തിലും വാഴുവൻ
ഓർക്കിലീ രാജ്യഭാരം വഹിയ്ക്കുന്നതിൽ
സൌഖ്യമേറും വനത്തിങ്കൽ വാണീടുവാൻ
ഏതുമേ ദണ്ഡമില്ലാതെ കർമ്മം മമ-
മാതാവെനിയ്ക്കു വിധിച്ചതു നന്നല്ലോ
മാതാവു കൌസല്യ തന്നെയും വന്ദിച്ചു
മൈഥിലിയോടും പറഞ്ഞിനി വൈകാതെ
പോവതിന്നായ് വരുന്നേനെ’ന്നരുൾ ചെയ്തു
ദേവനും മാതൃഗേഹം പുക്കതു നേരം
ധാർമ്മികയാകിയ മാതാ സുസമ്മതം
ബ്രാഹ്മണരെക്കൊണ്ടു ഹോമപൂജാദികൾ
പുത്രാഭ്യുദയത്തിനായ്ക്കൊണ്ടു ചെയ്യിച്ചു
വിത്തമതീവ ദാനങ്ങൾ ചെയ്താദരാൽ
ഭക്തികൈക്കൊണ്ടു ഭഗവല്പദാംബുജം
ചിത്തത്തിൽ നന്നായുറപ്പിച്ചിളകാതെ
നന്നായ് സമാധിയുറച്ചിരിക്കുന്നേരം
ചെന്നോരു പുത്രനേയും കണ്ടതില്ലല്ലോ
അന്തികേ ചെന്നു കൌസല്യയോടന്നേരം
സന്തോഷമോടു സുമിത്ര ചൊല്ലീടിനാൾ:
‘രാമനുപഗതനായതു കണ്ടീലേ?
ഭൂമിപാലപ്രിയേ!നോക്കീടു’കെന്നപ്പോൾ
വന്ദിച്ചു നിൽക്കുന്ന രാമകുമാരനെ
മന്ദേതരം മുറുകെപ്പുണർന്നീടിനാൾ
പിന്നെ മടിയിലിരുത്തി നിറുകയിൽ
നന്നായ് മുകർന്നു മുകർന്നു കുതൂഹലാൽ
ഇന്ദീവരദളശ്യാമകളേബരം
മന്ദമന്ദം തലോടിപ്പറഞ്ഞീടിനാൾ:
‘എന്തെന്മകനേ! മുഖാംബുജം വാടുവാൻ
ബന്ധമുണ്ടായതു പാരം വിശക്കയോ?
വന്നിരുന്നീടു ഭുജിപ്പതിന്നാശു നീ‘
യെന്നു മാതാവു പറഞ്ഞോരനന്തരം
വന്ന ശോകത്തെയടക്കി രഘുവരൻ
തന്നുടെ മാതാവിനോടരുളിച്ചെയ്തു:
‘ഇപ്പോൾ ഭുജിപ്പാനവസരമില്ലമ്മേ; ക്ഷിപ്ര-
മരണ്യവാസത്തിനു പോകണം
മുൽപ്പാടു കേകയപുത്രിയാമമ്മയ്ക്കു
മൽപ്പിതാ രണ്ടു വരം കൊടുത്തീടിനാൻ
ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു-
മെന്നെ വനത്തിന്നയയ്ക്കെന്നു മറ്റേതും
തത്ര പതിന്നാലു സംവത്സരം വസി-
ച്ചത്ര വന്നീടുവൻ പിന്നെ ഞാൻ വൈകാതെ
സന്താപമേതും മനസ്സിലുണ്ടാകാതെ
സന്തുഷ്ടയായ് വസിച്ചീടുക മാതാവും”‘
ശ്രീരാമ വാക്യമേവം കേട്ടു കൌസല്യ
പാരിൽ മോഹിച്ചു വീണീടിനാനാകുലാൽ
പിന്നെ മോഹം തീർന്നിരുന്നു ദു:ഖാർണ്ണവം
തന്നിൽ മുഴുകിക്കരഞ്ഞു കരഞ്ഞുടൻ
തന്നുടെ നന്ദനൻ തന്നോടു ചൊല്ലിനാ’-
‘ളിന്നു നീ കാനനത്തിന്നു പോയീടുകിൽ
എന്നെയും കൊണ്ടുപോകേണം മടിയാതെ
നിന്നെപ്പിരിഞ്ഞാൽ ക്ഷണാർദ്ധം പൊറുക്കുമോ?
ദണ്ഡകാരണ്യത്തിനാശു നീ പോകിൽ ഞാൻ
ദണ്ഡധരാലയത്തിന്നു പോയീടുവൻ
പൈതലെ വേർവിട്ടുപോയ പശുവിനു-
ള്ളാധി പറഞ്ഞറിയിയ്ക്കരുതല്ലോ?
നാടു വാഴേണം ഭരതനെന്നാകിൽ നീ
കാടു വാഴേണമെന്നുണ്ടോ വിധിമതം?
എന്തു പിഴച്ചതു കൈകേയിയോടു നീ
ചിന്തിയ്ക്ക, താതനോടും കുമാരാ! ബലാൽ.
താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു
ഭേദം നിനക്കു ചെറ്റില്ലെന്നു നിശ്ചയം
പോകണമെന്നു താതൻ നിയോഗിയ്ക്കിൽ, ഞാൻ
പോകരുതെന്നു ചെറുക്കുന്നതുണ്ടല്ലോ
എന്നുടെ വാക്യത്തെ ലംഘിച്ചു ഭൂപതി-
തന്നുടെ വാചാ ഗമിയ്ക്കുന്നതാകിലോ
ഞാനുമെൻ പ്രാണങ്ങളെ ത്യജിച്ചീടുവൻ
മാനവവംശവും പിന്നെ മുടിഞ്ഞുപോം
തത്ര കൌസല്യാവചനങ്ങളിങ്ങനെ
ചിത്തതാപേണ കേട്ടോരു സൌമിത്രിയും
ശോകരോഷങ്ങൾ നിറഞ്ഞ നേത്രാഗ്നിനാ
ലോകങ്ങളെല്ലാം ദഹിച്ചുപോകും വണ്ണം
രാഘവൻ തന്നെ നോക്കിപ്പറഞ്ഞീടിനാൻ
‘ആകുലമെന്തിതു കാരണമുണ്ടാവാൻ?
ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം
ശാന്തേതരം ത്രപാഹീനം ശഠപ്രിയം
ബന്ധിച്ചു താതനേയും പിന്നെ ഞാൻ പരി-
പന്ഥികളായുളളവരേയുമൊക്കവേ
അന്തകൻ വീട്ടിന്നയച്ചഭിഷേകമൊ-
രന്തരം കൂടാതെ സാധിച്ചുകൊള്ളുവൻ
ബന്ധമില്ലേതുമിതിന്നു ശോകിപ്പതി-
നന്തർമുദാ വസിച്ചീടുക മാതാവേ!
ആര്യപുത്രാഭിഷേകം കഴിച്ചീടുവാൻ
ശൌര്യമെനിയ്ക്കതിനുണ്ടെന്നു നിർണ്ണയം
കാര്യമല്ലാത്തതു ചെയ്യുന്നതാകിലാ-
ചാര്യനും ശാസനം ചെയ്കെന്നതേ വരൂ’
ഇത്ഥം പറഞ്ഞു ലോകത്രയം തദ്രുഷാ
ദുഗ്ദ്ധമാമ്മാറു സൌമിത്രി നിൽക്കുന്നേരം
മന്ദഹാസം ചെയ്തു മന്ദേതരം ചെന്നു
നന്ദിച്ചു ഗാഢമായാലിംഗനം ചെയ്തു
സുന്ദരനിന്ദിരാമന്ദിരവത്സനാ-
നന്ദസ്വരൂപനിന്ദിന്ദിരവിഗ്രഹൻ
ഇന്ദീവരാക്ഷനിന്ദ്രാദിവൃന്ദാരക-
വൃന്ദവന്ദ്യാംഘ്രിയുഗ്മാരവിന്ദൻ പൂർണ്ണ-
ചന്ദ്രബിംബാനനനിന്ദുചൂഡ്ദപ്രിയൻ
വൃന്ദാരവൃന്ദ മന്ദാരദാരൂപമൻ

No comments:

Post a Comment